യാത്രക്കുറിപ്പുകൾ
ഒരു യാത്രയിലാണു ഞാൻ.
ഇന്നലെ ആരവല്ലിയിൽ, ഇന്നു ഹൗറ ബ്രിഡ്ജിന്നരികിൽ, ഹംപിയിലെ വിജയനഗര സ്മാരകങ്ങളിൽ . ആൽപ്സ് പർവതനിരകൾ, ചന്ദ്രമണ്ഡലം, ശൂന്യാകാശം എവിടെയും പോകാൻ മനസ്സിനു കഴിയും. കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്ന് യാത്രതിരിച്ചവർ. കൊളംബിയയിലൂടെ ചിതറിപ്പോയ കല്പന ചൗള. ഇവരുടെ ലോകത്തിലേയ്ക്ക് ഒരു യാത്ര. മനസ്സിന്റെ യാത്രയ്ക്ക് ആധികാരമായ മുഖക്കുറിപ്പുകൾ വേണമെന്നില്ല.. സപ്തസാഗരങ്ങളുടെ വിസ്തീർണമോ ആഴമോ അറിയണമെന്നില്ല.
ഇന്നലെ ഞാൻ ഒരു തുളസ്സി നട്ടു. കവചകുണ്ഡലങ്ങളുമായി കർണൻ ദുര്യോധനനു കാവൽ നിൽക്കുന്നു. എന്റെ തുളസ്സികളെ ഇഷ്ടപ്പെടാത്ത ഒരു കർണനുണ്ട്. സൂതപുത്രനോട് നീരസം കാട്ടിയ ദ്രുപദ പുത്രിയെ അപമാനിയ്ക്കാൻ ഈ കർണൻ മുൻപിലുണ്ടായിരുന്നു. പരശുരാമശാപം തലയിലേറ്റിയ കർണൻ. മഹാഭാരതത്തിലൂടെ സഞ്ചരിയ്ക്കുന്നതിലർഥമില്ല. ദുര്യോഗങ്ങളുടെ യുഗം.
ജഗദല്പൂരിൽ കലിയുഗഭ്രാന്തിന്റെ രക്തം. ഓരോ ദിനവും ദിനാന്ത്യവും ഭീകരലോകത്തിന്റെ സാക്ഷിപത്രങ്ങളെഴുതുന്നു. ടാഗോറിന്റെ നോബൽ ഒരു സാന്ത്വന കാവ്യം. അപരിചിതരുടെ കഥകളി മുദ്രയിൽസമയം മുന്നോട്ടോടുന്നു. ഗാന്ധി എന്നേ മരിച്ച സത്യം. സിന്ധുവിലൊഴുകാത്ത ചിതാഭസ്മം.
ആർക്കും വേണ്ടാത്ത ഒരു ലോകത്തിനെ സ്നേഹിയ്ക്കുന്ന കുറെ മനുഷ്യസ്നേഹികൾ. അവരെ എഴുതി വിൽക്കുന്നവർ. പത്രക്കടലാസ്സുകളിൽ വിനയവിവേകശൂന്യതയുടെ അവസാനമുദ്രകൾ. എന്റെ ചിന്തകളിൽ ലളിതാസഹസ്രനാമം. വാഗദേവിയും, ലക്ഷ്മിയും ഇരു വശങ്ങളിൽ വന്നു പൂജ ചെയ്യുന്ന പദ്മനാഭസഹോദരി-ജഗദംബിക.
ടെലിവിഷനിൽ പോളണ്ട് പ്രസിഡന്റിന്റെ മരണം. മരണവാർത്തകൾക്കിടയിൽ ഒരു ടെന്നിസ്സ് വിവാദവിവാഹം. മരണവും ജീവിതവും അവർക്ക് ലോകവാർത്തകൾ. ഇടയ്ക്കുള്ളത് വിവാദങ്ങളുടെ പഴിചാരലുകൾ. മനസ്സിൽ ദൈവം മരിയ്ക്കുമ്പോൾ പലരും മുഖം മൂടികളാവുന്നു. ചലിയ്ക്കുന്ന യന്ത്രങ്ങൾ. യന്ത്രങ്ങൾക്ക് വിവേചനബുദ്ധിയുണ്ടാവില്ല. ഗോപുരങ്ങളിലിരുന്ന് എഴുതുന്ന അപഹാസ്യപത്രസാഹിത്യം. അവരുടെ സന്തോഷം . ഭൂമിയിൽ എന്തും ചെയ്യാൻ അവർക്കധികാരമുണ്ട്… മരണമണി മുഴങ്ങും വരെ.
മനസ്സിനെ ഞാൻ തുറന്നു വിടുന്നു, ഹിമാലയം, ശൂന്യാകാശം, സമുദ്രതീരം.. അശാന്തിയുടെ അതിപ്രസരമില്ലാത്ത ഒരു ലോകത്തേയ്ക്ക്.
