Thursday, April 1, 2010

മഹതത്വ ബോധം

വെളിച്ചം ദു:ഖമാണെന്നും തമസ്സ് സുഖപ്രദമെന്നും ഒരു മഹാകവി പാടി. ആ മഹാകവി പറയുന്നതിൽ സത്യമുണ്ട്. മനസ്സിൽ വെളിച്ചമുണ്ടെങ്കിലെ നന്മയുള്ളൂ. മനുഷ്യന്റെ ശിരസ്സിലുദിയ്ക്കുന്ന തമസ്സാണു എല്ലാ ദുരന്തങ്ങളുടെയും മൂലകാരണം. ആ കറുത്ത ബിന്ദുക്കൾ വലുതായി മനുഷ്യൻ വെളിച്ചത്തെ മറക്കുന്നു.

സാംഖ്യയോഗപ്രകാരമുള്ള ജ്ഞാനയോഗത്തിൽ 25 തത്വങ്ങളെ വേർതിരിച്ചു പറയുന്നു. മൂലപ്രകൃതിയും, മഹതത്വവും, അഞ്ച് തന്മാത്രകളും, അഞ്ച് ഭൂതങ്ങളും മൻസ്സും പത്ത് ഇന്ദ്രിയങ്ങളും ഇരുപത്തിയഞ്ചാമതായി മനുഷ്യനും.
സത്ത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുള്ള മൂലപ്രകൃതിയുടെ പരിണാമമാണു ലോകം മുഴുവനും. പ്രകൃതിതത്വങ്ങൾ 24, പ്രപഞ്ചത്തിന്റെ ആദികാരണമാണു മൂലപ്രകൃതി. ത്രിഗുണാത്മകമായ ആ മൂലപ്രകൃതിയിൽ നിന്ന് മഹതത്വവും അതിൽ നിന്ന് അഹങ്കാരവും ഉണ്ടാകുന്നു.

ബുദ്ധിയാണു മഹതത്വം, ഞാനെന്ന ഭാവമാണു അഹങ്കാരം. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം, എന്നീ ഗുണങ്ങളാണു അഞ്ച് തന്മാത്രകൾ. ഭൂമി, വെള്ളം, തീയ്, കാറ്റ്, ആകാശം, ഇവ അഞ്ചും മഹാഭൂതങ്ങൾ.അന്തകരണമാണു മനസ്സ്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക്, ഇവ അഞ്ചും ജ്ഞാനേന്ദ്രിയങ്ങൾ. വാക്ക്, കൈയ്, കാൽ, പായു, ഉപസ്ഥം ഇവ കർമേന്ദ്രിയങ്ങൾ. ഇങ്ങനെ ഇരുപത്തിനാലു പ്രകൃതിതത്വങ്ങൾ. ഇവയ്ക്ക് പുറമെ ആണു മനുഷ്യനെന്ന ഇരുപത്തിഅഞ്ചാമത്തെ തത്വം. ഇവ വേർതിരിച്ചറിയുന്ന മനുഷ്യനു പ്രകൃതിയുടെ ജനനമരണധർമങ്ങൾ വിട്ടൊഴിയുന്നു.

ഇത് പുരാണങ്ങളുടെ തത്വബോധം. ഇന്നെത്തെ മനുഷ്യൻ ഇത് പറയുന്നവരെ പരിഹസിയ്ക്കും. അവരുടെ ലോകത്തിൽ ജീസ്സസും ഗാന്ധിയും, ബുദ്ധനുമുണ്ട്, പുരാണങ്ങളുണ്ട്. അവർക്കത് സ്വാർഥതാല്പര്യങ്ങളെ പൊതിയുന്ന ഒരു ആവരണം. ഒരു മുഖപടം. അതിനപ്പുറത്ത് അവർക്ക് കൂട്ടായുള്ളത് ശിരസ്സിലെ കറുത്ത ബിന്ദുക്കൾ.

വെളിച്ചം ദു:ഖം. തമസ്സ് സുഖപ്രദം.. ഈ ലോകഗതി കാണുമ്പോൾ അത് ശരിയെന്ന് തോന്നിപ്പോകുന്നു.

No comments:

Post a Comment