ഗ്രേറ്റ് ഹോൾ
ഒരു നല്ല സിനിമ എങ്ങെനെ രൂപം കൊള്ളുന്നു എന്ന് പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട്. ജീവിതം തന്നെ സിനിമയാക്കുന്നവരാണധികവും..
കഥയിലുണരുന്ന വൃത്തഭംഗിയുള്ള ഒരു കാവ്യമാകണം സിനിമ എന്നെവിടെയോ വായിച്ചു ഞാൻ. നിറപ്പകിട്ടാർന്ന ഒരു ട്രപ്പീസ് ഷോ അല്ല ജീവിതം എന്ന് നല്ല സിനിമകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്. നിർമാല്യം എന്ന സിനിമ ഞാൻ കണ്ടത് പി ജെ ആൻടണി എന്ന നടന്റെ അഭിനയം കാണാനായിരുന്നു. സിനിമയെ പറ്റി ആധികാരമായി എഴുതാനുള്ള അറിവില്ലാത്ത ഞാൻ സത്യത്തിൽ ആ അഭിനയം കണ്ടു അന്തം വിട്ടു. പിന്നെ അങ്ങനെയുള്ള അഭിനയം ഭരത് ഗോപി എന്ന നടനിലുണർന്ന് വരുന്നത് കണ്ടു. തനിയാവർത്തനത്തിലും, കാഴ്ചയിലും മമ്മൂട്ടിയുടെ അഭിനയം അസൂയാവഹമായിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തെക്കാൾ മമ്മൂട്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയം. ആർട്സ് ഫെസ്റ്റിവൽ ഉൽഘാടനം ചെയ്യാൻ മമ്മൂട്ടി ഞങ്ങളുടെ ഗ്രേറ്റ് ഹാളിൽ വന്നിരുന്നു. ഗ്രേറ്റ് ഹോൾ: ഒരു ചെറിയ ഓഡിറ്റോറിയം. അതിൽ വളരെയേറെ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. സിനിമ, രാഷ്ടീയ കലഹങ്ങൾ, പഠനസമ്മേളനങ്ങൾ, സാംസ്ക്കാരിക നാടകങ്ങൾ. അതിനൊരു പഴയ മണ്ണിന്റെ സുഗന്ധമുണ്ട്. ഗ്രേറ്റ് ഹോളിനു മുന്നിലെ തണൽ മരങ്ങളിൽ മഴ വീണുന്നത് കാണാൻ നല്ല ഭംഗിയാണു.
ഗ്രേറ്റ് ഹോളിൽ 26 വർഷം മുൻപ് വന്ന മമ്മൂട്ടി മെഗാസ്റ്റാറായിരുന്നില്ല. തിരക്കുള്ള ഒരു താരം. സ്റ്റേജിനടുത്ത നിന്ന ഞങ്ങൾക്ക്, ഞങ്ങളൊരിയ്ക്കലും വോട്ട് ചെയ്തിട്ടില്ലാത്ത ഒരു കമ്യൂണിസ്റ്റ് സഖാവ് മമ്മൂട്ടിയുടെ കൈയൊപ്പ് വാങ്ങിത്തന്നു.
പിന്നീട് ആ സഖാവ് ഞങ്ങളുടെ നല്ല സുഹൃത്തായി. മമ്മൂട്ടിയുടെ നല്ല ഭംഗിയുള്ള ആശംസകളിലൂടെ. 26 വർഷങ്ങളുറങ്ങുന്ന ആശംസകൾ. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ഫാൻ ക്ളബിലെ ഒരു ആരാധകനല്ല ഞാൻ. ഇവരൊക്കെ ഒരുപാട് നല്ല കാര്യങ്ങൾ സമൂഹത്തിനു ചെയ്യുന്നുണ്ട്. ജീവിതത്തിൽ അഭിനയം അവരുടെ ജോലി. അതവർ ഭംഗിയായി ചെയ്യുന്നു. പി ജെ ആന്റണിയുടെ അഭിനയം കഴിഞ്ഞാൽ അമിതാബ് ബച്ചന്റെ സർക്കാറിലെയും ബ്ലാക്കിലെയും അഭിനയം എനിയ്ക്കിഷ്ടപ്പെട്ടു.
2005ൽ ഞാൻ ഗ്രേറ്റ് ഹോളിൽ പോയി, വെറുതെ ഒരു കൗതുകം. അതങ്ങനെ തന്നെയുണ്ട്; ഒരു രാഷ്ട്രപതിയും, ഒരു മെഗാസ്റ്റാറും അതിലെ പണ്ടൊരിയ്ക്കൽ നടന്നു പോയി എന്ന ഒരു ഭാവവുമില്ലാതെ. അന്ന് മഴയുണ്ടായിരുന്നു. തണൽ മരങ്ങളിൽ വീഴുന്ന മഴയുടെ ഭംഗി. അതിനും മാറ്റമില്ല
No comments:
Post a Comment